സാങ്കേതികവിദ്യാഭ്യാസം : പരീക്ഷകളിങ്ങനെ മതിയോ?
കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകള്‍ ഒരുപാട് കോലാഹലങ്ങള്‍ക്കു ശേഷം തുടങ്ങിക്കഴിഞ്ഞു. മൂല്യനിര്‍ണ്ണയശാലകളും സജീവമായിരിക്കുന്നു. ചോദ്യപ്പേപ്പറുകളും അവയുടെ നിലവാരവും മൂല്യനിര്‍ണ്ണയരീതിയും ഒക്കെയാണ് ഞങ്ങള്‍ അദ്ധ്യാപകര്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ച. ‘പോര്‍ഷന്‍ തീര്‍ത്താല്‍’ തീരുന്ന പണിയേ തനിക്കുളുവെന്നു കരുതിയിരുന്നവരായിരുന്നു മിക്കവരും. “ഒക്കെ ഞാന്‍ പഠിപ്പിച്ചതാ, അവര് പഠിച്ചിരുന്നെങ്കില്‍ ജയിച്ചേനെ” അല്ലെങ്കില്‍ “നമ്മളെയൊക്കെ ക്ലാസ്സില്‍ പഠിപ്പിച്ചിട്ടാണോ, കാര്യങ്ങളൊക്കെ തനിയേ കണ്ടുപിടിച്ചു പഠിക്കാനുള്ള മടികൊണ്ടാ ഇപ്പോഴത്തെ കുട്ടികളൊക്കെ പരീക്ഷയില്‍ തോല്‍ക്കുന്നേ” എന്നുമൊക്കെയുള്ള മാസ്സ് ഡയലോഗടിയ്ക്കാന്‍ അദ്ധ്യാപകർക്കൊന്നും പണ്ടത്തെയെന്നപോലെ ഇപ്പോഴും ഒരു മടിയുമില്ല. വ്യക്തിപരമായ നിരീക്ഷണങ്ങള്‍ നിന്നുള്ള സാമാന്യവല്‍ക്കരണത്തില്‍ തെറ്റുകളുണ്ടന്നു തോന്നിയാല്‍ ചൂണ്ടിക്കാണിക്കുക, തിരുത്താം 🙂 തനിയ്ക്ക് ആഴത്തില്‍ ബോധ്യമുള്ള ഒരു കാര്യം മാത്രമേ മറ്റൊരാള്‍ക്കു ബോധിയ്ക്കും വിധം പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കായാലും പറ്റൂ. അവര്‍ക്കേ ക്ലാസ്സ്മുറിയില്‍ പഠിതാവില്‍ നിന്നും തിരിച്ചു ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ആഴത്തിലേയ്ക്കിറങ്ങി പാഠഭാഗം ഇനിയും ആസ്വാദ്യകരമാക്കുവാന്‍ സാധിക്കൂ, ചുറ്റുമുള്ളലോകത്തെ അതിലേയ്ക്ക് ബന്ധിപ്പിയ്ക്കുവാനാകൂ. അങ്ങനെയൊരു ക്ലാസ്സിലിരുന്ന വിദ്യാര്‍ത്ഥിക്കേ അതുനുമപ്പുറമെന്തുണ്ടെന്ന് ക്ലാസ്സിനു പുറത്തന്വേഷിക്കുവാന്‍ സാധിക്കൂ. അപ്പൊഴേ പഠിച്ചതുകൊണ്ടു തന്റെ പരിസരത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ചര്‍ച്ച ചെയ്യാനും പ്രാവര്‍ത്തികമാക്കാനും ഉള്ള ശ്രമങ്ങളൊകെ ഉണ്ടാകൂ. ഇതൊക്കെ സാധിച്ചില്ലെങ്കില്‍ ഒരു സാങ്കേതിക കലാലയം കൊണ്ട് എന്താണ് പ്രയോജനം? ...