ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള
വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു. ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. ബാലി ജനതയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഭാഗമായ നൃത്തസംഗീതാദികലകളും, കരകൗശലവിദ്യകളും, സ്വർണ്ണ-വെള്ളി ആഭരണ നിർമ്മാണവും മുതൽ നാടുമുഴുവൻ പരന്നുകിടക്കുന്ന ക്ഷേത്രസമുച്ചയങ്ങളും, നെൽപ്പാടങ്ങളും, കാപ്പിത്തോട്ടങ്ങളും ഒക്കെ വിനോദസഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാകുന്നു. സാഹസികർക്കായി അഗ്നിപർവ്വതപരിസരങ്ങളിലെ ട്രെക്കിങ്ങും, സ്കൂബാഡൈവിങ്ങ് ഉൾപ്പെടെയുള്ള സമുദ്രജലകേളികളും ഇവിടെ ഉണ്ട്. അത്രസാഹസികമല്ലാത്ത ഒരു മനസ്സും കൊണ്ട് അഞ്ചുദിവസത്തെ ഒഴിവുദിനങ്ങളിൽ ഇതിലെന്തൊക്കെ അനുഭവങ്ങൾ സ്വന്തമാക്കാനാകുമെന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഒരു രൂപം മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ...